കേളകം (കണ്ണൂർ): അധ്യാപകനെന്നാൽ വരണ്ടുണങ്ങിയ മനസ്സുകളിൽ വിജ്ഞാനത്തിൻ്റെ വിത്തുകൾ പാകിമുളപ്പിച്ച്, നനച്ച് വളർത്തി ജീവിതങ്ങളെ ഹരിതാഭമാക്കുകയും വർണ്ണം ചാലിക്കുകയും ചെയ്യുന്നവനാണ്. ഇതാ കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര കുടിയേറ്റ കാർഷിക ഭൂമിയിൽ ഉള്ള വി.വി. ഗിരീഷ് കുമാർ എന്ന ഒരധ്യാപകൻ 36 വർഷത്തെ സേവനം പൂർത്തിയാക്കി സർവ്വീസിൽ നിന്ന് പടിയിറങ്ങുന്നു. ഈ പ്രധാന അധ്യാപകൻ്റെ പടിയിറക്കത്തിനും ഉണ്ട് ചില പ്രത്യേകതകൾ. അദ്ദേഹം ഒടുവിൽ ജോലി ചെയ്ത സ്ഥലവും ചുറ്റുപാടുകളൂം കൂടി ഹരിതാഭമാക്കുകയും അതിന് സംസ്ഥാന തലത്തിൽ തന്നെ പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്ത ശേഷമാണ് പടിയിറക്കം. വരണ്ടുണങ്ങിയ, വെട്ടുകല്ല് ക്വാറികളുള്ള,നാടിൻ്റെ നടുവിൽ, ചെങ്കൽപരപ്പിന് മുകളിൽ നിർമ്മിച്ചിട്ടുള്ള ചെട്ടിയാംപറമ്പ് ഗവ യുപി സ്‌കൂളിനെ സംസ്ഥാനത്തെ മികച്ച ഹരിത വിദ്യാലയമാക്കിയതിനുള്ള പുരസ്‌കാരം ഏറ്റു വാങ്ങിയ ശേഷം പ്രധാന അധ്യാപകൻ വി.വി.ഗിരീഷ് കുമാർ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ ചിലതുണ്ട് പഠനത്തെ കുറിച്ചും പാഠശാലയേക്കുറിച്ചും അധ്യാപനത്തേക്കുറിച്ചും പിന്നെ പ്രകൃതിയെ കുറിച്ചും ചിന്തിക്കാൻ എന്നുകൂടി വി.വി.ഗിരീഷ് കുമാർ എന്ന അധ്യാപകൻ പറയാതെ പറയുന്നു. തിരുവനന്തപുരം ജഗതിയിൽ നടത്തിയ ചടങ്ങിൽ വച്ചാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് പ്രധാന അധ്യാപകൻ ഗിരീഷ് കുമാർ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്, പിടിഎ അംഗങ്ങൾ, വിദ്യാർഥികൾ സഹപ്രവർത്തകർ എന്നിവർ ചേർന്ന് ഹരിതവിദ്യാലയം പുരസ്‌കാരം ഏറ്റു വാങ്ങിയത്. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ പ്രധാന അധ്യാപകൻ ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് അംഗീകാരത്തിന് കാരണം. പരിസ്‌ഥിതി പ്രവർത്തകനായ ഗിരീഷ് കുമാർ ചെട്ടിയാംപറമ്പ് സ്കൂളും പരിസരവും ഹരിതാഭമാക്കുകയും ശിശു സൗഹൃദ അന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്തു. ഇതിനായി സ്‌കൂൾ മുറ്റത്തും പരിസരങ്ങളിലും ഫലവൃക്ഷങ്ങളും തണൽ മരങ്ങളും വച്ചു പിടിപ്പിച്ച് മനോഹരമാക്കി. സ്‌കൂളിലേക്ക് ആവശ്യമായ ജൈവ പച്ചക്കറികൾ സ്‌കൂളിൽ തന്നെ ഉൽപാദിപ്പിച്ചു. മാത്രമല്ല സ്‌കൂളിൻ്റെ പരിസരവും റോഡും സമീപത്തെ ടൗൺ വരെ ശുചിയായി സൂക്ഷിക്കാനും പദ്ധതികൾ തയാറാക്കുകയും നടപ്പിലാക്കുകയും ചെയ്‌തു. റോഡിൻ്റെ ഇരു വശത്തും പൂച്ചെടികൾ വച്ച് പിടിപ്പിച്ചു. ഈ പ്രവർത്തനങ്ങൾക്ക് ഉള്ള അംഗീകാരം കൂടി സ്വീകരിച്ചാണ് ഗിരീഷ് കുമാർ പടിയിറങ്ങുന്നത്. കൊട്ടിയൂർ എൻഎസ്എസ് കെയുപി സ്‌കൂളിൽ താൽക്കാലിക അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ഗിരീഷ് കുമാർ ആറളം ഫാം സ്‌കൂളിൽ ജോലി ചെയ്‌തും ശ്രദ്ധേയനായിരുന്നു. ഒരു വർഷം മുൻപാണ് ചെട്ടിയാംപറമ്പ് യുപി സ്‌കൂൾ പ്രധാന അധ്യാപകനായി എത്തിയത്. മുന്ന് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഗിരീഷ് കുമാർ സ്‌കൂളിൽ മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലിഷ്, ഹിന്ദി ഭാഷകളും വിദ്യാർഥികൾ ആശയ വിനിമയത്തിനായി ഉപയോഗിക്കണം എന്ന് നിബന്ധനയും നടപ്പിലാക്കിയിരുന്നു. 36 വർഷത്തെ സേവനത്തിന് ശേഷം ഗിരീഷ് കുമാർ വിരമിക്കുന്ന അതേ ദിവസം തന്നെ മകൾ നീരജ എംബിബിഎസ് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നു എന്ന കൗതുകവും കൂടിയുണ്ട്. ഭാര്യ നിഷമോൾ ഉളിക്കൽ ഗവ എച്ച്എസ്എസ് അധ്യാപികയാണ്. മകൻ നവൽ കൃഷ്‌ണ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
He made the lives of children, schools and the country greener. V.V. Girish Kumar retired from service